തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒരാഴ്‌ചയ്‌ക്കകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
മഞ്ചേശ്വരം കോഴക്കേസിൽ മുഖ്യ പ്രതിയാണ് കെ സുരേന്ദ്രൻ. ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന സുന്ദരയ്‌ക്ക് സ്‌ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആണ് കേസ്. തനിക്ക് രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ ഫോണും ലഭിച്ചെന്ന് സുന്ദര അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
അതേസമയം കേസിലെ നിർണായ തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടു എന്നായിരുന്നു സുരേന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരാഴ്‌ചയ്‌ക്കകം ഫോൺ പരിശോധനക്കായി ഹാജരാക്കാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തത്. ഡിവൈഎസ്‌പി സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറിലധികമാണ് ബിജെപി നേതാവിനെ ചോദ്യം ചെയ്‌തത്. എന്നാൽ സുരേന്ദ്രൻ നൽകിയ പ്രധാന മൊഴികളെല്ലാം കളവാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മൊഴികളെല്ലാം കളവെന്ന് തെളിഞ്ഞതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിൽ എടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
കാസർഗോഡുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയിരുന്നത്. ഇവിടെ താൻ താമസിച്ചിട്ടില്ല എന്നായിരുന്നു സുരേന്ദ്രൻ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് കളവാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Most Read: കുറയാതെ വിമാനടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് വലിയ തിരിച്ചടി