തലശ്ശേരി: സർക്കാരിനെതിരെ സായുധ വിപ്ളവത്തിന് പ്രേരിപ്പിക്കുകയും കേളകം ശാന്തിഗിരി കോളിത്തട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ കുറ്റാരോപിതനായ മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു. ആന്ധ്രാപ്രദേശ് സ്വദേശിയായ കമ്പടി ചൈതന്യ എന്ന സൂര്യയെ(25) ജനുവരി 25 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ തലശ്ശേരി കോടതിയിൽ ഹാജരാക്കിയത്. അഡീഷണൽ ജില്ലാ ജഡ്‌ജി എം തുഷാറാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
കഴിഞ്ഞ ഏപ്രിൽ 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂര്യയടക്കം നാലുപേർ സംഘം ചേർന്ന് വീട്ടിൽ തോക്കുമായെത്തി വീട്ടുസാധനങ്ങൾ ആവശ്യപ്പെടുകയും വീട്ടുകാരെ നിരോധിത സംഘടനയിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്‌തുവെന്നാണ് കേസ്. മറ്റൊരു കേസിൽ എറണാകുളത്തായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് തലശ്ശേരിയിൽ എത്തിച്ചത്. രാത്രിയിൽ ടൗൺ പോലീസ് സ്‌റ്റേഷനിൽ പാർപ്പിച്ച ശേഷമാണ് സൂര്യയെ കോടതിയിൽ ഹാജരാക്കിയത്.
Read also: കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച