ന്യൂഡെൽഹി: ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ് എന്നീ സംസ്‌ഥാനങ്ങളിൽ മാവോയിസ്‌റ്റുകൾ കുട്ടികളെ സംഘത്തിൽ ചേർത്ത് സായുധ പരിശീലനം നൽകുന്നുവെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്ത് മാവോയിസ്‌റ്റ് ആക്രമണവും സാന്നിധ്യവും കുറയുന്നുണ്ട്. ഇവരുടെ ആക്രമണത്തില്‍ സാധാരണ പൗരന്‍മാരും സുരക്ഷാ ഉദ്യോഗസ്‌ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
മാവോയിസ്‌റ്റുകളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ 2015ല്‍ പ്രത്യേക ദേശീയ നയവും ആക്ഷന്‍ പ്ളാനും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് വലിയ പിന്തുണയാണ് കേന്ദ്രം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്തിടെ ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ മാവോയിസ്‌റ്റുകൾക്ക് എതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി സഭയിൽ പരാമർശിച്ചു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലിലാണ് ബിഹാറില്‍ കോല യാദവിനെ അറസ്‌റ്റ് ചെയ്‌തത്. വിശാഖപട്ടണത്ത് ആറ് മാവോവാദികളെ ജൂണില്‍ സുരക്ഷാസേന വധിച്ചിരുന്നു.
Most Read: ഹെയ്‌തി പ്രസിഡണ്ടിന്റെ കൊലപാതകം; ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ