പോർട്ടോ പ്രിൻസ്: ഹെയ്‌തി പ്രസിഡണ്ട് ജൊവനല്‍ മോയിസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രസിഡണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുരക്ഷാ വിഭാഗം തലവനായ ജീന്‍ ലാഗ്വല്‍ സിവിലിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പോലീസ് നടപടി.
കൂടുതല്‍ ചോദ്യം ചെയ്യലിനായി സിവിലിനെ ഡെല്‍മാസിലെ പ്രത്യേക ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂലൈ 7നാണ് ഹെയ്‌തി പ്രസിഡണ്ട് ജൊവനല്‍ മോയിസ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ പ്രസിഡണ്ടിന്റെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആയുധങ്ങളുമായി എത്തിയ കമാൻഡോ സംഘം പോർട്ടോ പ്രിൻസിലെ പ്രസിഡണ്ടിന്റെ വസതിയിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്.
2017 ഫെബ്രുവരിയില്‍ മിഷേല്‍ മാര്‍ട്ടലി സ്‌ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് 53 വയസുകാരനായ ജൊവനില്‍ മോയിസ് പ്രസിഡണ്ടായത്. എന്നാൽ ഈ വര്‍ഷം തുടക്കം മുതല്‍ ഹെയ്‌തിയിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ പ്രസിഡണ്ടിന് എതിരായിരുന്നു.
രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ഇതിന്റെ ഭാഗമായ സംഘർഷങ്ങളും, അക്രമങ്ങളും രാജ്യത്ത് പതിവായി. ഇതോടെയാണ് പ്രസിഡണ്ടിന് എതിരെ പ്രതിഷേധം ശക്‌തമായത്. ജൊവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും, അദ്ദേഹത്തിന് പ്രസിഡണ്ട് സ്‌ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരവുമായി രംഗത്ത് വന്നിരുന്നു.
Read Also: പ്രതിഷേധം ശക്‌തം; അഫ്‌ഗാന് പിന്നാലെ ഇറാഖിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ് സൈന്യം