പോര്‍ട്ട് ഔ പ്രിന്‍സ്: പ്രസിഡണ്ട് ജോവനല്‍ മോസിന്റെ മരണത്തിന് പിന്നാലെ ഹെയ്‌തിയിൽ രാഷ്‌ട്രീയ അസ്‌ഥിരാവസ്‌ഥ രൂക്ഷമായി തുടരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ അന്താരാഷ്‌ട്ര തലത്തിൽ സമ്മർദ്ദം ശക്‌തമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം സാധിക്കില്ലെന്നാണ് വിലയിരുത്തൽ. രാജ്യത്ത് വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിനെ തുടർന്ന് ഏകദേശം 15000ഓളം പേരാണ് തലസ്‌ഥാന നഗരം വിട്ടത്. പലരും ജോലിയുപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ അഭയം തേടിയെന്നുമാണ് മനുഷ്യവകാശ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നത്.
“ഹെയ്‌തിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അന്താരാരാഷ്‌ട്ര തലത്തില്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ തലസ്‌ഥാനത്തെത്താന്‍ പോലും ജനങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് സമാധാനപൂര്‍ണ്ണമായ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുക”- സാമൂഹ്യപ്രവര്‍ത്തക വെലീന ചാര്‍ലര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ സ്വവസതിയിൽ ഉണ്ടായ ആക്രമണത്തിലാണ് പ്രസിഡണ്ട് കൊല്ലപ്പെട്ടത്. ഹെയ്‌തി കലാപസമാനമായ സാഹചര്യത്തില്‍ രാജ്യത്തെ പൂര്‍വസ്‌ഥിതിയില്‍ കൊണ്ടുവരാനും സമാധാനം പുനസ്‌ഥാപിക്കാനും ആഗോള ശക്‌തികളുടെ സഹായം ആവശ്യമാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ളോഡ് ജോസഫ് പറഞ്ഞിരുന്നു. ഇക്കാര്യം ഉന്നയിച്ച് അമേരിക്കയുടെയും ഐക്യരാഷ്‌ട്ര സംഘടനയുടെയും സഹായമഭ്യർഥിക്കുകയും ചെയ്‌തിരുന്നു.
National News: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ വിശാലസഖ്യത്തിന് ചന്ദ്രശേഖർ ആസാദ്