പോർട്ടോ പ്രിൻസ്: കഴിഞ്ഞ ശനിയാഴ്‌ച ഹെയ്‌തിയിൽ നടന്ന ശക്‌തമായ ഭൂകമ്പത്തിൽ മരണപ്പെട്ടരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുന്നു. ഏകദേശം അഞ്ഞൂറിൽ അധികം പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലെ രക്ഷാ പ്രവർത്തനത്തിന് ഇടയിലും, തിരിച്ചിലിലും കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. 1941 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്.
അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് 34 പേരെ ജീവനോടെ പുറത്തെടുക്കാൻ രക്ഷാ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം നിരവധി ആളുകളെയാണ് കാണാതായിട്ടുള്ളത്. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
ശക്‌തമായ ഉഷ്‌ണമേഖലാ കൊടുങ്കാറ്റ് മൂലം പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനം തടസപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം 10,000ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
യുഎൻ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 500,000 കുട്ടികൾക്ക് ദുരന്തത്തിന്റെ ഫലമായി അഭയം, കുടിവെള്ളം, ഭക്ഷണം എന്നിവ പൂർണമായും നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ മാസം പ്രസിഡണ്ടിന്റെ കൊലപാതകത്തെ തുടർന്ന് വലിയ രാഷ്‌ട്രീയ പ്രതിസന്ധിയിൽ തുടരുന്ന രാജ്യത്തിന് കൂടുതൽ വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ സംഭവ വികാസങ്ങൾ.
Read Also: കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് രാജസ്‌ഥാൻ സർക്കാരിന്റെ കൈത്താങ്ങ്