ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിലുണ്ടായ ഭൂചലനത്തിൽ 304 പേർ മരിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ നഗരങ്ങളിലെ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപരിശായി. ജെറെമി നഗരത്തിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഹെയ്‌തി പ്രധാനമന്ത്രി ഏരിയൽ ഹെൻട്രി രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൂകമ്പം ജനവാസം കുറഞ്ഞ മേഖലകളിലായതിനാൽ മരണസംഖ്യ ഉയർന്നേക്കില്ല എന്നാണ് കണക്കുകൂട്ടൽ. അതേസമയം 2010ൽ രണ്ട് ലക്ഷത്തിലേറെ പേർ മരിച്ച ദുരന്തത്തെക്കാൾ തീവ്രത കൂടിയ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ടുകൾ.
ഹെയ്‌തിയിലെ സ്‌കൂളുകളും വീടുകളും ഭൂചലനത്തിൽ തകർന്നതായിയാണ് റിപ്പോർട്ടുകൾ. തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രദേശത്തുള്ളവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനമാണ് ഇന്നലെ യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) രേഖപ്പെടുത്തിയത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Most Read: 75ആം സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യം; കനത്ത സുരക്ഷയിൽ ഡെൽഹി