ന്യൂഡെൽഹി: 75ആം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം. ചെങ്കോട്ടയിൽ ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും ചെങ്കോട്ടയിലെത്തും.
അതേസമയം കനത്ത സുരക്ഷയിലാണ് തലസ്‌ഥാന നഗരം. ചെങ്കോട്ട പുറത്തുനിന്നു കാണാൻ കഴിയാത്ത വിധം നേരത്തെ തന്നെ കൺടെയ്നറുകളും ലോഹപ്പലകയും നിരത്തി മറച്ചിരുന്നു. പുരാതന ഡെൽഹിയിലെ കച്ചവട സ്‌ഥാപനങ്ങളെല്ലാം ശനിയാഴ്‌ച ഡെൽഹി പോലീസ് മുദ്രവെച്ചു. ഭീഷണികളുടെ പശ്‌ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.
കൂടാതെ ചെങ്കോട്ടയ്‌ക്ക് ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻഎസ്‌ജി കമാൻഡോകൾ നിലയുറപ്പിച്ചിട്ടുമുണ്ട്. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. 5000 പ്രത്യേക സുരക്ഷാഭടൻമാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ചെങ്കോട്ടയിൽ രണ്ടു പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പരിസരങ്ങളിലെ 350 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ഓരോ നിമിഷവും നിരീക്ഷിച്ചു വരുന്നു. ആന്റി ഡ്രോൺ സംവിധാനവും ഏർപ്പെടുത്തി. പിസിആർ വാനുകളും 70 സായുധ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് പരിശോധന നടത്തിയിരുന്നു. കൂടാതെ യമുനയിൽ പട്രോളിങ് ബോട്ടുകളും റോന്തു ചുറ്റുന്നുണ്ട്. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സർവസജ്‌ജമാണ് സുരക്ഷാസേന.
Most Read: കര്‍ഷക ദിനാചരണം; മുഖ്യമന്ത്രി സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിക്കും