ന്യൂഡെൽഹി: ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകം നമ്മെ ഉറ്റുനോക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ആഗോളതലത്തിലെ വിലക്കയറ്റം പേടിപ്പിക്കുന്നതാണെന്നും, ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ രാജ്യത്തെ ജനങ്ങളെ അമിത വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിച്ചു നിർത്തിയെന്നും 77ആം സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.
എല്ലാ പൗരൻമാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന രാഷ്‌ട്രപതി, വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പറഞ്ഞു. 1947 ഓഗസ്‌റ്റ് 15, ഇന്ത്യക്ക് പുതിയ സൂര്യോദയയാമായിരുന്നുവെന്ന് അവർ പറഞ്ഞു. സ്വന്തന്ത്ര്യത്തിനായി പോരാടിയ എല്ലാവരെയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്‌തവരെയും ഓർക്കുകയാണ്. സ്‌ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്‌ത്രീ ശാക്‌തീകരണമാണ് രാജ്യത്തിന് ആവശ്യമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ജാതിക്കും വംശത്തിനും ഭാഷയ്‌ക്കും മേഖലയ്‌ക്കുമപ്പുറം നമുക്ക് കുടുംബം, തൊഴിൽമേഖല എന്നിവയിലും ഒരു വ്യക്‌തിത്വമുണ്ട്. എന്നാൽ, ഇവയിൽ എല്ലാറ്റിനേക്കാളും മുകളിൽ നിൽക്കുന്ന വ്യക്‌തിത്വമാണ് ഇന്ത്യൻ പൗരൻ എന്നുള്ളത്. സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസിഫ് അലി, സുചേത കൃപലാനി തടുങ്ങിയ വനിതാ രത്‌നങ്ങൾ രാജ്യത്തെ പുതുതലമുറക്ക് ആവേശം നൽകുന്നവരാണ്. വികസനത്തിന്റെയും സേവനത്തിന്റെയും അടക്കം വിവിധ മേഖലകളിൽ സ്‌ത്രീകളുടെ സംഭാവനയുണ്ട്. കുറച്ചു ദശകങ്ങൾക്ക് മുൻപ് അങ്ങനെയൊരു കാര്യം ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ ഇന്ത്യ കുത്തിക്കുകയാണ്. അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്. അന്താരാഷ്‌ട്ര വേദികൾക്ക് നമ്മൾ ആതിഥേയത്വം വഹിക്കുന്നു. ജി20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയാകാനുള്ള യാത്രയിലാണ്. ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി പറഞ്ഞ രാഷ്‌ട്രപതി, ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവെച്ചു.
Most Read| വിദേശ ഫണ്ട്; ‘ന്യൂസ് ക്ളിക്കി’നെ Xഹാൻഡിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു