ഹെയ്‌തി: കരീബിയൻ ദ്വീപ് രാജ്യമായ ഹെയ്‌തിയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,297 ആയി ഉയർന്നു. കൂടാതെ ഇതുവരെ 6000ത്തോളം ആളുകൾക്ക് പരിക്കേറ്റതായും നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.
ഭൂചലനത്തെ തുടർന്ന് വീടുകളും ഹോട്ടലുകളും പള്ളികളും ഉൾപ്പടെ തകർന്നു വീണിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്‌ചയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. പിന്നാലെ പലതവണ തുടർ ചലനങ്ങളും രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂചലനവും ഉണ്ടായി. തലസ്‌ഥാനമായ പോർട്ട് ഓഫ് പ്രിൻസിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപ്പസിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ചയോടെ ഹെയ്‌തിയിൽ ഗ്രെയ്‌സ് ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് കര തൊടുന്നതോടെ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെങ്കിലും കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവക്ക് കാരണമായേക്കാമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: ‘സേഫ് സ്‌റ്റേ’ പദ്ധതി; സ്‌ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യവുമായി കെഎസ്ആർടിസി