തിരുവനന്തപുരം: യാത്രാവേളകളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. ബസ് ഡിപ്പോകളോട് ചേർന്നുള്ള സ്‌ഥലത്ത് കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്ന ‘സേഫ് സ്‌റ്റേ’ പദ്ധതി നടപ്പാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. സംസ്‌ഥാനത്ത് കെഎസ്ആർടിസി യാത്രക്കാരിൽ കൂടുതലും സ്‌ത്രീകൾ ആണെങ്കിലും ദീർഘദൂര യാത്രകളിൽ പൊതുവെ സ്‌ത്രീകളുടെ എണ്ണം കുറവാണ്. പ്രധാനമായും രാത്രിയാത്രകളിലെ ബുദ്ധിമുട്ടാണ് ഇതിന് കാരണം.
ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും, ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുമാണ് ‘സേഫ് സ്‌റ്റേ’ പദ്ധതിക്ക് കോർപ്പറേഷൻ രൂപം കൊടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്‌ഥാനത്തെ 44 ഡിപ്പോകളോട് ചേർന്ന് ഉടൻ തന്നെ താമസ സൗകര്യം ഒരുക്കും. കൂടാതെ ഇവയുടെ നടത്തിപ്പിനായി ഏജൻസികൾ വഴി വനിതാ ജീവനക്കാരെ തിരഞ്ഞെടുക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഏജൻസികൾ വഴിയുള്ള നടത്തിപ്പ് ലാഭകരമല്ലെങ്കിൽ കോർപ്പറേഷൻ നേരിട്ടോ വനിതാ ശിശുവികസനവകുപ്പിന്റെ സഹകരണത്തോടെയോ പദ്ധതി നടപ്പാക്കും.
തിരുവനന്തപുരത്ത് തമ്പാനൂർ സെൻട്രൽ ബസ് സ്‌റ്റാൻഡിൽ 4,700 ചതുരശ്രയടിസ്‌ഥലത്ത് സിംഗിൾ, ഡബിൾ, എസി, നോൺ എസി മുറികളാണ് തയ്യാറാക്കുന്നത്. 150 രൂപയാണ് ഇവിടെ ഒരു ദിവസത്തെ വാടക. കൂടാതെ ഡിപ്പോകളിൽ നിന്നും ബസുകൾ പുറപ്പെടുന്ന സമയം കൃത്യമായി മുറികളിൽ കഴിയുന്ന സ്‌ത്രീകളെ അറിയിക്കും. കൂടാതെ കോഴിക്കോട് ഉടൻ തന്നെ പദ്ധതി ആരംഭിക്കുമെന്നും, എന്നാൽ എറണാകുളത്ത് പുതിയ കെട്ടിട നിർമാണം പൂർത്തിയായാൽ മാത്രമേ പദ്ധതി തുടങ്ങാൻ സാധിക്കൂ എന്നും അധികൃതർ വ്യക്‌തമാക്കി.
Read also: കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി