ബാഗ്‌ദാദ്: ഓഗസ്‌റ്റ് അവസാനത്തോടെ അഫ്‌ഗാനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്ന യുഎസ് ഇറാഖിൽ നിന്നും സമ്പൂർണമായി പിൻമാറുന്നു. 2021 അവസാനത്തോടെ പിൻമാറ്റം പൂർത്തിയാകുമെന്നും ഇറാഖി സേനക്ക് പരിശീലനവും ഉപദേശവും നൽകുന്നത് തുടരുമെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞു. ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽഖാദിമിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം.
2,500 സൈനികരാണ് നിലവിൽ ഇറാഖിലുള്ളത്. ഇതിൽ പകുതിയിലേറെ പേരും മടങ്ങുമെങ്കിലും കുറഞ്ഞ സൈനിക സാന്നിധ്യം തുടർന്നുമുണ്ടാകും. രാജ്യത്ത് യുഎസ് സൈന്യം തുടരുന്നതിനെതിരെ പ്രതിഷേധം ശക്‌തമാണ്. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി ബാഗ്‌ദാദിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി ഇറാഖ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇറാനോട് അനുഭാവമുള്ള കക്ഷികളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ശിയാ മിലീഷുകൾ യുഎസ് സേനക്കെതിരെ റോക്കറ്റാക്രമണം തുടരുന്നതും വെല്ലുവിളിയായി. സമ്മർദ്ദം ശക്‌തമായതോടെയാണ് യുഎസ് വഴങ്ങിയത്.
ഈ പിൻമാറ്റം ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് ഇറാനാണ്. അയൽ രാജ്യങ്ങളിൽ സൈന്യത്തെ വിന്യസിച്ച് തങ്ങളെ നിരീക്ഷണത്തിൽ നിർത്തുകയും സമ്മർദ്ദം ശക്‌തമാക്കുന്നത് തടയുകയും ചെയ്യാൻ ഇറാൻ ഏറെയായി ശ്രമങ്ങൾ നടത്തി വരികയാണ്. ഇതാണ് ഇപ്പോൾ വിജയം കാണുന്നത്. സിറിയ, ഇറാഖ് രാജ്യങ്ങളിൽ ഇറാൻ ശക്‌തമായ ഇടപെടൽ തുടരുന്നുണ്ട്. പിൻമാറ്റത്തോടെ ഇത് കൂടുതൽ ശക്‌തമാകും.
Also Read: പാർലമെന്റിലേക്ക് ട്രാക്‌ടർ ഓടിച്ച് രാഹുൽ ഗാന്ധി; കർഷക സമരത്തിന് ഐക്യദാർഢ്യം