കൊച്ചി: ജി എസ് ടി (ചരക്കു സേവന നികുതി) രജിസ്ട്രേഷന് മറവിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ നികുതി തട്ടിപ്പ്. വെറും രണ്ട് സെന്റ് ഭൂമിയുടെ ഉടമയായ പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിൽ നികുതിയിനത്തിൽ അടക്കേണ്ടത് 42 ലക്ഷത്തോളം രൂപ. പ്രശാന്തിന്റെ പേരിലെടുത്ത രജിസ്ട്രേഷനൊപ്പം നാഗ്‌പൂരിലേക്ക് കടത്തിയത് ലോഡ് കണക്കിന് അടക്കയാണ്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് പിടികൂടാനായത്. പ്രശാന്ത് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി താൻ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി.
പ്രശാന്തിന്റേത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇങ്ങനെ നിർധനരുടെ പേരിൽ ജി എസ് ടി രജിസ്‌ട്രേഷൻ എടുത്തുനൽകാൻ മാഫിയ സംഘം തന്നെ നിലവിലുണ്ടെന്ന് ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിർധനനായ ഒരാളെ മാഫിയാ ഏജന്റുമാർ കണ്ടുപിടിക്കുകയും ചെറിയ തുക കൊടുത്ത് അവരുടെ ആധാർ കാർഡ്, ഫോട്ടോ എന്നിവ കൈക്കലാക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആരംഭം. ശേഷം ഇതുപയോഗിച്ച് പാൻകാർഡ്, മൊബൈൽ സിം എന്നിവ എടുക്കുകയും തുടർന്ന് ജി എസ് ടി രജിസ്‌ട്രേഷൻ നടത്തി ആധാർകാർഡ് ഉടമസ്ഥന് തിരികെ നൽകുകയും ചെയ്യും. വാറ്റ് (VAT-Value Added Tax/ മൂല്യ വർദ്ധിത നികുതി) നിയമത്തിന് വിഭിന്നമായി കച്ചവടത്തിന് രജിസ്‌ട്രേഷൻ എടുക്കാനുള്ള ലളിതമായ നടപടിക്രമങ്ങളാണ് ജി എസ് ടി തട്ടിപ്പിന് സഹായകരമാകുന്നത്.
ജി എസ് ടി രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ ‘ഇ-വേ’ ബിൽ എടുത്ത് രാജ്യത്ത് എവിടേക്കും ചരക്ക് കൊണ്ടുപോകാൻ സാധിക്കും. 50000 രൂപക്ക് മുകളിലുള്ള നികുതി ഇടപാടുകൾക്കാണ് ഇ-വേ ബിൽ ആവശ്യമായി വരുന്നത്. രജിസ്‌ട്രേഷൻ എടുക്കുന്ന ആളിന് ആദ്യ റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ചിരിക്കുന്ന 50 ദിവസത്തെ സമയം മാഫിയ മുതലെടുക്കും. 50 ദിവസത്തിനുള്ളിൽ ടൺ കണക്കിന് സാധനങ്ങളാണ് കടത്തുക. രജിസ്‌ട്രേഷൻ എടുത്ത് 50 ദിവസം പിന്നിടുന്നതോടെ ഇടപാടുകൾ നിലക്കും. ഉദ്യോഗസ്ഥർ അന്വേഷണത്തിൽ കണ്ടെത്തുന്ന ‘നികുതി വെട്ടിപ്പുകാരൻ’ ഏതെങ്കിലും നിർധനൻ ആയിരിക്കും. ഇയാളുടെ അക്കൗണ്ടിൽ പണമൊന്നും എത്തിയിട്ടില്ലാത്തതിനാൽ കേസ് കോടതിയിൽ നിലനിൽക്കില്ല.
നികുതി വെട്ടിപ്പിന് ഇരയായ ആളുടെ പേരിലുള്ള സിവിൽ കേസ് നടത്തിപ്പ് ജി എസ് ടി മാഫിയ ഏറ്റെടുത്ത് നടത്തും. രജിസ്ട്രേഷന് വേണ്ട രേഖകൾ നൽകിയ പാവപ്പെട്ടവർക്ക് ഏജന്റിനെ അറിയില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ മാഫിയാ സംഘം സുരക്ഷിതരായി തുടരുന്നു.