കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുള്ള നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററുകൾ ഇന്ന് വീണ്ടും തുറന്നു. തമിഴ് നടൻ വിജയ് പ്രധാനവേഷത്തിൽ എത്തുന്ന മാസ്‌റ്റർ ആണ് സംസ്‌ഥാനത്ത് ഇന്ന് റിലീസ് ആയ ചിത്രം. അതേസമയം, കോഴിക്കോട്ടെ ഏറ്റവും വലിയ തിയേറ്ററായ അപ്‌സരയിൽ പ്രദർശനം വൈകിയത് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി.
പ്രോജക്‌ടറിൽ തകരാർ സംഭവിച്ചതിനെ തുടർന്നാണ് പ്രദർശനം വൈകിയത്. പുലർച്ചെയുള്ള സ്‌പെഷ്യൽ ഫാൻ ഷോക്ക് മുൻപാണ് തകരാർ കണ്ടെത്തിയത്. നൂറ് കണക്കിന് വിജയ് ആരാധകരാണ് സ്‌പെഷ്യൽ ഷോയ്‌ക്ക് വേണ്ടി തിയേറ്ററിൽ എത്തിയിരുന്നത്. ഷോ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരംഭിക്കാത്തതിനാൽ ഇവർ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് കോഴിക്കോട് ടൗൺ പോലീസ് ഇടപെട്ടാണ് പ്രതിഷേധകരെ പിരിച്ചുവിട്ടത്.
മറ്റൊരു പ്രോജക്‌ടർ എത്തിച്ച് പത്തരയോടെ ഷോ നടത്താനുള്ള ശ്രമങ്ങൾ തിയേറ്റർ മാനേജ്മെന്റ് തുടങ്ങിയിരുന്നു. അല്ലാത്ത പക്ഷം ഇന്നത്തെ മുഴുവൻ പ്രദർശനങ്ങളും നിർത്തലാക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്.
കോഴിക്കോട് നഗരത്തിലെ ഗംഗ തിയേറ്ററിലും പ്രദർശനത്തിനിടെ തടസങ്ങൾ ഉണ്ടായി. ഇവിടെ പ്രദർശനം ആരംഭിച്ചതിന് ശേഷമാണ് പ്രോജക്‌ടർ തകരാറിലായത്. ആരാധകർ പ്രതിഷേധിച്ചെങ്കിലും ഉടൻ തന്നെ സാങ്കേതിക തകരാർ പരിഹരിച്ച് ഷോ പുനരാരംഭിച്ചു.
മാസങ്ങളോളം അടച്ചിട്ടതിനാൽ പല തിയേറ്ററുകളിലെയും ഉപകരണങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാങ്കേതിക തകരാറുകൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: വാളയാര്‍ കേസ്; ആദ്യ പെണ്‍കുട്ടി മരിച്ചിട്ട് നാല് വര്‍ഷം, നീതിക്കായി കുടുംബം ഇന്നും സമരത്തില്‍