മലപ്പുറം : ബ്ളാക്ക് ഫംഗസ് രോഗബാധിതർക്കുള്ള മരുന്നിന് ക്ഷാമം വർധിക്കുന്നു. ജില്ലയിലെ മെഡിക്കൽ കോളേജിൽ നിലവിൽ മരുന്ന് ക്ഷാമം മൂലം രോഗികളെ തള്ളാനും കൊള്ളാനും വയ്യാത്ത സ്‌ഥിതിയാണ്. രൂക്ഷമായ ക്ഷാമം നേരിടുമ്പോഴും വെറും 20 വയൽ മരുന്ന് മാത്രമാണ് ഇന്നലെ ജില്ലക്ക് ലഭിച്ചത്. ലൈപോസോമൽ ആംഫോടെറിസിൻ ബി എന്ന ഇൻജെക്ഷനാണ് നിലവിൽ സംസ്‌ഥാനത്ത് ക്ഷാമം.
മറ്റ് ജില്ലകളിൽ നിന്നുപോലും നിരവധി പേർ മെഡിക്കൽ കോളേജിൽ ചികിൽസ തേടി എത്തുന്നുണ്ട്. നിലവിൽ 10 പേരാണ് ചികിൽസയിൽ കഴിയുന്നത്. ആവശ്യത്തിന് മരുന്ന് ലഭിക്കാത്ത സാഹചര്യമാണെങ്കിൽ ഇവരുടെ ചികിൽസ പ്രതിസന്ധിയിൽ ആകുമെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കുന്നു. നിലവിലെ രോഗികളുടെ തുടർ ചികിൽസ മുടക്കം വരാതെ നോക്കാനാണ് ഇപ്പോഴത്തെ ശ്രമം. കുത്തിവെയ്‌പ് തുടർന്നില്ലെങ്കിൽ മുഖത്തും കണ്ണിലും ബാധിച്ച ഫംഗസ് തിരിച്ചെത്തും.
സ്വകാര്യ ആശുപത്രികളിൽ ചിലവ് ഏറെയായതിനാൽ കൂടുതൽ ആളുകളും മെഡിക്കൽ കോളേജിലാണ് ചികിൽസ തേടി എത്തുന്നത്. എന്നാൽ മരുന്ന് ക്ഷാമം നിലനിൽക്കുന്നതിനാൽ നിലവിൽ ചികിൽസയിൽ കഴിയുന്നവർക്ക് പോലും മരുന്ന് ലഭ്യമാക്കാൻ പ്രയാസപ്പെടുകയാണ്. കെഎംഎസ്‌സിഎൽ മുഖേന മരുന്ന് ലഭ്യമാക്കാൻ ശ്രമം തുടരുന്നുണ്ടെന്നും, തിരുവനന്തപുരത്ത് നിന്ന് ഇന്ന് 25 വയൽ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
Read also : രവി പൂജാരിയെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും