കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സുരക്ഷ കണക്കിലെടുത്ത് വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാനാണ് സാധ്യത.
ഇന്നലെ രാത്രി 9 മണിയോടെയാണ് ബെംഗളൂരു-കൊച്ചി വിമാനത്തിൽ രവി പൂജാരിയെ കൊണ്ടുവന്നത്. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷയിലാണ് ഇയാളെ കൊച്ചിയിലെത്തിച്ചത്. തുടർന്ന് നെടുമ്പാശേരി പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി.
കൊച്ചി കടവന്ത്രയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ 2018 ഡിസംബർ 15നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം രവി പൂജാരി സ്വയം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സെനഗളിൽ നിന്നുമാണ് രവി പൂജാരി അറസ്‌റ്റിലായത്.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി മധ്യമേഖലാ സെക്രട്ടറിയെയടക്കം ഇന്ന് ചോദ്യം ചെയ്യും