ന്യൂഡെൽഹി: ഇരുനൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. വ്യാഴാഴ്‌ച രാവിലെയാണ് നോറ ഡെൽഹിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. കേസിൽ നേരത്തെ അറസ്‌റ്റിലായ സുകേഷ് ചന്ദ്രശേഖർ, ലീന മരിയ പോൾ എന്നിവരുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് നോറയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസിനെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവർ വെള്ളിയാഴ്‌ച ഇഡി ഓഫിസിൽ ഹാജരാകുമെന്നാണ് റിപ്പോർട്. ഒന്നര മാസം മുൻപും ജാക്വിലിനെ ഇഡി സംഘം ചോദ്യം ചെയ്‌തിരുന്നു.
ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവേന്ദർ സിംഗിന്റെ കുടുംബത്തിൽ നിന്ന് 200 കോടി തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡെൽഹി പോലീസിന്റെ പിടിയിലായത്. ശിവേന്ദറിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലായിരുന്നു പോലീസ് നടപടി. ജയിലിൽ ആയിരുന്ന ശിവേന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് സുകേഷ് പണം തട്ടിയത്. നിയമകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥൻ എന്ന വ്യാജേനയാണ് ഇയാൾ അദിതി സിങ്ങിനെ ബന്ധപ്പെട്ടിരുന്നത്. ബിജെപിയുടെ പാർട്ടി ഫണ്ടിലേക്കെന്നും മറ്റും പറഞ്ഞായിരുന്നു തട്ടിപ്പ്.
Also Read: മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം