ഗാന്ധിനഗർ: ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്‌തിയും കുടുംബവും പാകിസ്‌ഥാനിലേക്ക് പോകണമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. മെഹ്ബൂബയുടെ ആർട്ടിക്കിൾ 370 സംബന്ധിച്ച പ്രസ്‌താവനയിൽ പ്രകോപിതനായാണ് ഉപമുഖ്യമന്ത്രിയുടെ പരാമർശം. ഇന്ത്യയും ഇന്ത്യയിലെ നിയമങ്ങളും ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ കുടുംബത്തേയും കൂട്ടി പാകിസ്‌ഥാനിലേക്ക് താമസം മാറ്റണമെന്ന് നിതിൻ പട്ടേൽ പറഞ്ഞു.
വഡോദര ജില്ലയിലെ കുരളി ഗ്രാമത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുക ആയിരുന്നു പട്ടേൽ. ” പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സിഎഎ (പൗരത്വ ഭേദഗതി നിയമം) കൊണ്ടുവരികയും ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുക്കയും ചെയ്‌തത് രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ്.
കഴിഞ്ഞ രണ്ട് ദിവസമായി മെഹ്ബൂബ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു. അവർ വിമാന ടിക്കറ്റ് എടുത്ത് കുടുംബത്തോടൊപ്പം കറാച്ചിയിലേക്ക് പോകണം. അത് എല്ലാവർക്കും നല്ലതായിരിക്കും. അവർക്ക് വേണമെങ്കിൽ ഗുജറാത്തിലെ ജനങ്ങൾ വിമാന ടിക്കറ്റ് വാങ്ങാൻ പണം അയച്ചു നൽകും. ഇന്ത്യയിൽ സുരക്ഷിതത്വവും സന്തോഷവും തോന്നാത്തവർ ഉണ്ടെങ്കിൽ ഉടൻ പാകിസ്‌ഥാനിലേക്ക് പോകണം,”- പട്ടേൽ പറഞ്ഞു.
Related News: സുപ്രീം കോടതി നിങ്ങളുടെ കാൽച്ചുവട്ടിലല്ല, ജഡ്‌ജിന്റെ പണിയെടുക്കേണ്ട; രവിശങ്കറിന് ഒമർ അബ്‌ദുല്ലയുടെ മറുപടി
ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീർ ജനതയുടെ അവകാശങ്ങൾ കൊള്ളയടിച്ചുവെന്നും സംസ്‌ഥാനത്തിന്റെ പതാക തിരിച്ചു കിട്ടുന്നതുവരെ ത്രിവർണ്ണ പതാകയും ഉയർത്തില്ലെന്നും മെഹ്ബൂബ പറഞ്ഞിരുന്നു.