മനാമ: ബഹ്‌റൈനിൽ ചൂട് കൂടുന്നതിനെ തുടർന്ന് ഇന്നലെ മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. ഇതോടെ ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നതിന് വിലക്ക് ഉണ്ടാകും. ഓഗസ്‌റ്റ് 31ആം തീയതി വരെയാണ് നിയന്ത്രണം നിലവിൽ ഉണ്ടായിരിക്കുക.
ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണെന്നും, ഇതിനെ തുടർന്നാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും അധികൃതർ വ്യക്‌തമാക്കി. 2013 മുതലാണ് ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കി തുടങ്ങിയത്. മറ്റ് പല ഗള്‍ഫ് രാജ്യങ്ങളിൽ നേരത്തെ തന്നെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
കൂടാതെ നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ കർശന പരിശോധന നടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ലഭിക്കും.
Read also: മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദ് കുറ്റക്കാരനാണെന്ന് കുറ്റപത്രം