കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുറ്റപത്രം തയ്യാറായി. ഷഹാനയുടെ മരണത്തിൽ ഭർത്താവ് കുറ്റക്കാരൻ ആണെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്. ഷഹാനയെ മാനസികമായും ശാരീരികമായും സജാദ് പീഡിപ്പിച്ചിരുന്നു.
ഷഹാനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള തെളിവുകൾ ഉണ്ടെന്നും പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ ഉണ്ട്. മെയ് 13നാണ് കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്.
അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഷഹാനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷഹാന ആത്‍മഹത്യ ചെയ്‌തതാണെന്ന് പോലീസ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന് സജാദിനെതിരെ ഷഹാനയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോലീസ് ശാസ്‌ത്രീയ പരിശോധനകൾ ഉൾപ്പടെ നടത്തിയത്.
ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ത്രീ പീഡനം(498A), ആത്‍മഹത്യാ പ്രേരണം (306) എന്നീ വകുപ്പുകൾ ചുമത്തി ചേവായൂർ പോലീസ് സജാദിനെ അറസ്‌റ്റ് ചെയ്‌തത്.
ഒന്നര വർഷം മുമ്പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. കാസർഗോഡ് ചെറുവത്തൂർ തിമിര സ്വദേശിനിയാണ് ഷഹാന. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ഷഹാനയും ഭർത്താവും കോഴിക്കോട് പറമ്പിൽ ബസാറിൽ വീട് വാടകക്ക് എടുത്തത്. ഷഹാനയുടെ ദേഹത്തെ മുറിവുകൾ സജാദ് ഉപദ്രവിച്ചതിൽ ഉണ്ടായതാണെന്ന് പോലീസ് വ്യക്‌തമാക്കി.
Most Read: പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂടും; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ