തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്‌തി. മന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചു. ഇത് സംബന്ധിച്ച നിലപാട് മന്ത്രി ഇടത് മുന്നണി യോഗത്തിലും അറിയിച്ചേക്കും.
അതേസമയം മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന സംയുക്‌ത പരിശോധനയുടെ തെളിവ് ഇപ്പോൾ പുറത്തു വന്നു. ഇതോടെ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ തീരുമാന പ്രകാരമാണ് പരിശോധന നടന്നതെന്ന് വ്യക്‌തമായി. കഴിഞ്ഞ ജൂൺ 11ആം തീയതിയാണ് കേരള-തമിഴ്‌നാട് വനം ഉദ്യോഗസ്‌ഥർ ബേബി ഡാം പരിസരത്ത് സംയുക്‌ത പരിശോധന നടത്തിയത്.
നിലവിൽ സംഭവം വിവാദമായതോടെ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് എജിയോട് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്‌ഥർക്ക് എതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.
Read also: വിവാഹാഭ്യർഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം