കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാൻ കല്ലായിയ്‌ക്കെതിരെ കേസ്. പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്‌ച കോഴിക്കോട് വെച്ച് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമർശം. റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്നും ഇത് പറയാൻ തന്റേടം വേണമെന്നുമുള്ള പരാമർശമാണ് വിവാദമായത്.
‘മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് തന്റെ നാട്ടിലെ പുതിയാപ്‌ളയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? വ്യഭിചാരമാണ്. ഇതുപറയാന്‍ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം’ ; അബ്‌ദു റഹിമാൻ കല്ലായി പ്രസംഗത്തില്‍ പറഞ്ഞു.
പിന്നാലെ, രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുസ്‌ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടു നടക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്‌ലിം ലീഗ് രാഷ്‌ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് അബ്‌ദു റഹിമാൻ കല്ലായി രംഗത്തെത്തിയിരുന്നു. വ്യക്‌തി ജീവിതത്തിലെ മതപരമായ കാഴ്‌ചപ്പാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്‌തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചതല്ലെന്നായിരുന്നു കല്ലായിയുടെ വിശദീകരണം. വിഷയത്തിൽ സാദിഖലി ശിഹാബ് അലി തങ്ങളും പ്രതികരിച്ചിരുന്നു. വ്യക്‌തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കിയ അദ്ദേഹം മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.
ഇതിനിടെ, മുസ്‌ലിം ലീഗ് സമ്മേളനത്തിലെ പ്രകോപന മുദ്രാവാക്യങ്ങൾക്കും വംശീയ വിദ്വേഷ പ്രസംഗങ്ങള്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തി. അബ്‌ദു റഹിമാനെതിരെ സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്‌റ്റഡീസ് മനുഷ്യാവകാശ കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്.
Also Read: ദത്ത് വിവാദം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഡോ. മേധാ പട്കര്‍