കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം വാഹനാപകടത്തിൽ മരിച്ച കേസിൽ കൂടുതൽ ശാസ്‌ത്രീയ പരിശോധനയിലേക്ക് കടന്ന് അന്വേഷണസംഘം. അറസ്‌റ്റിലായ സൈജു തങ്കച്ചൻ ലഹരി ഉപയോഗിച്ചതിനടക്കം തെളിവുകൾ കണ്ടെത്താനാണ് ശാസ്‌ത്രീയ പരിശോധന. ഇതിനായി സൈജുവിന്റെ മുടിനാരും നഖവും ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്‌ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകും.
ഇതിനിടെ ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. സൈജുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് റോയിയെ വീണ്ടും ചോദ്യംചെയ്യുന്നത്. കഴിഞ്ഞ ദിവസം നമ്പർ 18 ഹോട്ടലിൽ വീണ്ടും റെയ്‌ഡ് നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 27, ഡിസംബർ 27, ഈ വർഷം ഒക്‌ടോബർ 9 തീയതികളിൽ നമ്പർ 18 ഹോട്ടലിൽ നിന്ന് പകർത്തിയ വീഡിയോകളാണ് സൈജു തങ്കച്ചന്റെ ഫോണിൽ നിന്ന് ലഭിച്ചത്. ഇവിടെ ലഹരി ഉപയോഗം നടന്നതായി സൈജു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഫോർട്ട് കൊച്ചി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പരിശോധന നടത്തിയത്. രണ്ടുമണിക്കൂർ പരിശോധന നീണ്ടുനിന്നു.
തൃക്കാക്കര ഓയോ റൂം, മരടിലെ ഹോം സ്‌റ്റേ, പനങ്ങാട് റിസോർട്, ചിലവന്നൂർ, കാക്കനാട്, എടത്തല എന്നിവിടങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു.
Also Read: വായ്‌പ ലഭിക്കാത്തതിന് ആത്‍മഹത്യ; വിപിന്റെ സഹോദരിക്ക് സ്വർണം നൽകുമെന്ന് ജ്വല്ലറികള്‍