കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകട കേസിൽ ഇവരെ പിന്തുടർന്ന ഓഡി കാറിൽ ഉണ്ടായിരുന്നവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. അപകടത്തിൽ പെട്ടവർ ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയത് മുതൽ ഓഡി കാറിലുള്ളവർ ഇവരെ പിന്തുടർന്നിരുന്നു. ഇവർ തമ്മിൽ മൽസരയോട്ടം നടത്തിയോ എന്നും പോലീസിന് സംശയമുണ്ട്.
എന്നാൽ, വേഗം കുറയ്‌ക്കാൻ പറയാനാണ് പിന്തുടർന്നത് എന്നാണ് കാറിൽ ഉണ്ടായിരുന്നവരുടെ മൊഴി. പക്ഷേ, അപകടത്തിന് ശേഷം ഈ കാറിൽ ഉണ്ടായിരുന്നവർ ഇടപ്പള്ളിയിൽ നിന്ന് തിരിച്ചെത്തി അപകടം നടന്ന സ്‌ഥലം സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുക.
അതേസമയം, തിങ്കളാഴ്‌ച ഡ്രൈവർ അബ്‌ദുൽ റഹ്‌മാനെ കസ്‌റ്റഡിയിൽ ലഭിക്കും. മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പോലീസിന് സംശയമില്ല. പക്ഷേ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പോലീസിന്റെ പ്രധാന അന്വേഷണ വിഷയം. ഓഡി കാർ ചേസ് ചെയ്‌തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്‌ദുൽ റഹ്‌മാൻ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ റഹ്‌മാൻ ഇപ്പോള്‍ ജുഡീഷ്യൽ കസ്‌റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ ചികിൽസയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്‌മാൻ മൊഴിനല്‍കിയത്.
Also Read: വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത; മുൻകരുതലുകൾ ഇങ്ങനെ