മുംബൈ: കന്യാകുമാരിയിൽ നിന്ന് മീൻ പിടിത്തത്തിന് പോയി കാണാതായ 11 മൽസ്യ തൊഴിലാളികൾക്കായി ഉള്ള തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഗോവൻ അതിർത്തിയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ ബോട്ടിന്റെ അവശിഷ്‌ടങ്ങൾ കണ്ട സാഹചര്യത്തിൽ, മുംബൈ കോസ്‌റ്റ് ഗാർഡാണ് തെരച്ചിൽ നടത്തുന്നത്. നാവിക സേനയും അന്വേഷണത്തിനായി പുറപ്പെട്ടിട്ടുണ്ട്.
കന്യാകുമാരിയിലെ തേങ്ങാപട്ടണത്ത് നിന്ന് പുറപ്പെട്ട മെഴ്സിഡസ് എന്ന ബോട്ടിൽ ഉണ്ടായിരുന്നവരെയാണ് കാണാതായത്. ബോട്ടുടമ ഫ്രാങ്ക്ളിൻ ജോസഫ് അടക്കം വള്ളവിള സ്വദേശികളായ പതിനൊന്ന് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
മറ്റു ബോട്ടുകളിലെ തൊഴിലാളികൾ വെള്ളിയാഴ്‌ച ഈ ബോട്ടുമായി ബന്ധപ്പെട്ടിരുന്നു എങ്കിലും പിന്നീട് വിവരം ഒന്നും ഇല്ലാതായി. ഇതോടെ ഇവരെ അന്വേഷിച്ചു പോയ മൽസ്യ തൊഴിലാളികളാണ് ഗോവൻ തീരത്ത് നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ ബോട്ടിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
അതേസമയം ബോട്ടിനോടൊപ്പമുള്ള രണ്ടു ചെറു വള്ളങ്ങളിൽ ഒന്നും കണ്ടെത്തിയിട്ടുണ്ട്. മൽസ്യ തൊഴിലാളികളുടെ 10 ബോട്ടുകളും തെരച്ചിലിന് സഹകരിക്കുന്നുണ്ട്. നാവിക സേനയും അന്വേഷണത്തിനായി എത്തും.
Read Also: ആംബുലൻസ് കിട്ടാതെ വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു