തിരുവനന്തപുരം: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് സംസ്‌ഥാനത്ത് കടൽ പ്രക്ഷുബ്‌ധമായി തുടരുന്നു. കൂടാതെ പലയിടങ്ങളിലും വള്ളങ്ങൾ മറിഞ്ഞ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കൂടാതെ ചാലിയത്തും, അഴീക്കലിലും മറിഞ്ഞ വള്ളങ്ങളിൽ നിന്നും രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ ഇറങ്ങിയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്.
ചാലിയത്ത് മറിഞ്ഞ വള്ളത്തിൽ കാണാതായ ആൾ ഉൾപ്പടെ 6 പേർ ഉണ്ടായിരുന്നു. ചാലിയം സ്വദേശി അലി അസ്‌കറിനെയാണ് കാണാതായത്. ബാക്കിയുള്ള 5 പേരെയും ഒരു വിദേശ കപ്പൽ രക്ഷപെടുത്തി. തുടർന്ന് കോസ്‌റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്ററിൽ കൊച്ചിയിൽ എത്തിച്ച ഇവർ നിലവിൽ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ശക്‌തമായ തിരയിൽ പെട്ട് ചാലിയത്ത് നിന്നും 20 നോട്ടിക്കൽ മൈൽ ദൂരെ വച്ച് വള്ളം മറിയുകയായിരുന്നു.
കൂടാതെ കൊല്ലം അഴീക്കലിൽ മറിഞ്ഞ ബോട്ടിൽ 36 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാളെയും കാണാതായി. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പറയകടവ് സ്വദേശി ബിച്ചുവിനെയാണ് കാണാതായത്. ആലപ്പുഴയിൽ വഴിയഴീക്കലിന് സമീപവും വള്ളം മുങ്ങി അപകടം ഉണ്ടായി. തൊഴിലാളികളെ എല്ലാവരെയും രക്ഷപെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ വല കടലിൽ നഷ്‌ടമായി.
Read also: പനി പടരുന്നു; ഹാജർ നില കുറഞ്ഞ് സംസ്‌ഥാനത്തെ സ്‌കൂളുകൾ