എറണാകുളം: സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പനി പടർന്നു പിടിക്കുന്നു. ഇതോടെ സ്‌കൂളുകളിൽ ഹാജർ നിലയിൽ വലിയ കുറവ് ഉണ്ടായതായി അധ്യാപകർ വ്യക്‌തമാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിനോ, വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാൽ ഭാഗം വരെ കുട്ടികൾ പനി കാരണം പല സ്‌കൂളുകളിലും അവധിയാണ്.
അതേസമയം എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. എറണാകുളത്ത് 2,600 കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിൽ കഴിഞ്ഞ ദിവസം പനി ബാധിച്ച് വരാതിരുന്നത് 120ഓളം പേരാണ്. പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാൽ നാലോ അഞ്ചോ ദിവസം കുട്ടികൾക്ക് സ്‌കൂളിലെത്താൻ കഴിയുന്നില്ല. പനി പൂർണമായും മാറാതെ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിർദ്ദേശിക്കുന്നത്.
കുട്ടികൾക്കിടയിൽ പനി പടരുന്ന സാഹചര്യത്തിൽ എല്ലാ കുട്ടികളും വാക്‌സിൻ എടുത്തിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കുന്നത്.
Read also: റെയിൽവേയിൽ ജോലി വാഗ്‌ദാനം; മലബാറിൽ കോടികളുടെ തട്ടിപ്പ്