കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വൻ തട്ടിപ്പ്. മലബാറിൽ കോടികളാണ് തട്ടിപ്പ് സംഘം കവർന്നത്. കോഴിക്കോട് മാത്രം നാനൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ, പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.
റെയിൽവേ സ്‌റ്റേഷനുകളിൽ ക്‌ളർക്ക് ഉൾപ്പടെയുള്ള വിവിധ തസ്‌തികകളിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടന്നത്. ഇതിനായി ഓരോരുത്തരിൽ നിന്നും അൻപതിനായിരം മുതൽ 3 ലക്ഷം രൂപവരെ തട്ടിയെടുത്തു. കോവിഡ് കാലത്ത് ഓൺലൈനായി ചെയ്യാവുന്ന റെയിൽവേ ജോലികൾ എന്ന രീതിയിൽ ആയിരുന്നു സംഘം ആദ്യം തട്ടിപ്പ് നടത്തിയത്.
ഒരു വാട്‍സ്‌ആപ് ഗ്രൂപ്പും ഇതിനായി തുടങ്ങിയിരുന്നു. റെയിൽവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ പേപ്പറിൽ പകർത്തി എഴുതി തിരിച്ചയക്കുന്നതിന് തുടക്കത്തിൽ ശമ്പളവും നൽകി. പണം ലഭിച്ചതോടെ വിശ്വാസം ആർജിച്ച ഉദ്യോഗാർഥികൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വാട്‍സ്‌ആപ് ഗ്രൂപ്പിൽ ചേർത്തു. ഇതിന് ശേഷമാണ് ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പ് തുടങ്ങിയത്. ഉദ്യോഗാർഥികളിൽ പലരും സ്വർണം പണയംവെച്ചും വായ്‌പയെടുത്തുമാണ് പണം നൽകിയത്. പണം കിട്ടിയതിന് തൊട്ടുപിന്നാലെ തട്ടിപ്പുകാർ മുങ്ങുകയും ചെയ്‌തു.
തട്ടിപ്പിനായി മലബാർ ജില്ലകളിൽ മാത്രം ഒന്നിലേറെ ഏജന്റുമാറുണ്ട്. റെയിൽവേയുടെ ഐഡി കാർഡ് അടക്കമുള്ളവ ധരിച്ചാണ് ഏജന്റുമാർ എത്തുന്നത്. അശ്വതി എന്ന് സ്വയം പരിചയപ്പെടുത്തിയ ഏജന്റ് നടത്തിയത് തട്ടിപ്പാണ് തുറന്ന് സമ്മതിക്കുന്നു. ചില ഉദ്യോഗാർഥികൾക്ക് വ്യാജ നിയമന ഉത്തരവും നൽകിയിട്ടുണ്ട്.
Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?