മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ സംഘം ഓഫിസ് പൂട്ടി മുങ്ങി. മൂവാറ്റുപുഴ കെഎസ്‌ആർടിസി ജങ്‌ഷന് സമീപം നാസ് റോഡിൽ കാനറാ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പൂട്ടിയത്. ഇവർക്കെതിരെ 11 പേർ എറണാകുളം റൂറൽ എസ്‌പിക്ക് പരാതി നൽകി.
വിശദമായ മൊഴി രേഖപ്പെടുത്തി കേസെടുക്കാൻ മൂവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസിനെ എസ്‌പി ചുമതലപ്പെടുത്തി. തുടർന്ന് പരാതിക്കാർ മൂവാറ്റുപുഴ സ്‌റ്റേഷനിൽ എത്തി തെളിവുകൾ സഹിതം മൊഴി നൽകി. തൊടുപുഴ സ്വദേശി ജി സിജുവും സംസ്‌ഥാനത്തെവിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്ത് പേരുമാണ് പരാതി നൽകിയിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പരാതിക്കാരിൽ നിന്ന് 22 ലക്ഷം രൂപ വാങ്ങിയത്. തൊഴിൽ വിസ നൽകാമെന്നും പിന്നീട കനേഡിയൻ സർക്കാർ തൊഴിൽ വിസ നിർത്തലാക്കിയതിനാൽ സന്ദർശക വിസ നൽകാമെന്നുമായി വാഗ്‌ദാനം. കാനഡയിൽ എത്തിയ ശേഷം ഇത് തൊഴിൽ പെർമിറ്റാക്കി നൽകാൻ അവിടെ ആളുകൾ ഉണ്ടെന്നും തട്ടിപ്പുകാർ ഇവരെ വിശ്വസിപ്പിച്ചു.
എന്നാൽ, ഏപ്രിൽ 27ന് ശേഷം ഇവിടെ ഓഫിസ് തുറന്നിട്ടില്ലെന്നും സാധനങ്ങൾ അടക്കം മാറ്റിയെന്നും പരാതിക്കാർ പറയുന്നു. വിസക്കായി രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെ അടച്ചവരുണ്ട്. പത്ത് ലക്ഷമാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായി രണ്ട് ലക്ഷവും ശേഷിക്കുന്ന എട്ട് ലക്ഷം വിസ അടിച്ച ശേഷവും നൽകണമെന്നുമായിരുന്നു വ്യവസ്‌ഥ. 280ഓളം പേരുടെ പണം ഇത്തരത്തിൽ നഷ്‌ടമായിട്ടുണ്ടെന്ന് പരാതിക്കാരനായ മൂവാറ്റുപുഴ തോട്ടുപാട് വീട്ടിൽ സന്തോഷ് മാത്യു പറയുന്നു. ആറ് മാസത്തിനകം ജോലി തരുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ആർക്കും ജോലി ലഭിച്ചില്ല. തട്ടിപ്പുകാരിൽ ഒരാൾ വിദേശത്തേക്ക് കടന്നെന്നും മറ്റൊരാൾ ബിസിനസ് നടത്തുകയാണെന്നും പരാതിക്കാർ വ്യക്‌തമാക്കി.
ഇതിനിടെ പണം തിരികെ ആവശ്യപ്പെട്ട് ഏപ്രിൽ 26ന് പരാതിക്കാരിൽ ചിലർ ഇവരുടെ ഓഫിസിൽ എത്തിയപ്പോൾ ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നിരുന്നു. തുടർന്ന് പണത്തിന് പകരം ചെക്ക് നൽകിയെങ്കിലും ഈ ചെക്കുകൾ പണമില്ലാതെ മടങ്ങുകയായിരുന്നു. നഴ്‌സ് മുതൽ തോട്ടത്തിൽ ആപ്പിൾ പറിക്കുന്ന ജോലി വരെ വാഗ്‌ദാനം ചെയ്‌താണ് ആളുകളെ കബളിപ്പിച്ചത്. ആപ്പിൾ പറിക്കാൻ അറിയാമെന്ന് കാണിക്കാൻ വട്ടവടയിൽ പോയി മുന്തിരി പറിക്കുന്ന ഫോട്ടോ എടുത്ത് നൽകണമെന്ന് വരെ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് ഫോട്ടോ എടുത്ത് നൽകിയവരുമുണ്ട്. 20 മുതൽ 55 വയസ് വരെയുള്ളവർക്കാണ് ജോലി വാഗ്‌ദാനം ചെയ്‌തിരുന്നത്.
Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’