ഇടുക്കി: പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശത്തിൽ മറുപടിയുമായി എംഎൽഎ എംഎം മണി. ബഷീർ പറഞ്ഞത് വിവരക്കേടാണെന്ന് എംഎം മണി പ്രതികരിച്ചു. ബഷീറിന്റെ പരാമർശത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ട്. താൻ ഒന്നും പറയേണ്ട ആവശ്യമില്ല. അയാൾ മുസ്‌ലിം ലീഗല്ലേ, അതിന്റെ വിവരക്കേട് അയാൾക്കുണ്ട് എന്നും മണി പറഞ്ഞു.
ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്; എംഎം മണി പറഞ്ഞു. പികെ ബഷീർ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ലെന്ന് പറഞ്ഞ എംഎം മണി, സമൂഹമാദ്ധ്യമങ്ങളിൽ അയാൾ ഇഷ്‌ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുക ആണെന്നും അത് അങ്ങനെ നടക്കട്ടെയെന്നും പ്രതികരിച്ചു. എംഎൽഎ ക്വാർട്ടേഴ്‌സിൽ അടുത്തടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോൾ ചോദിക്കുമെന്നും എംഎം മണി പറഞ്ഞു.
“കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ്ദ കണ്ടാലും പേടി.. നാളെ സംസ്‌ഥാന കമ്മിറ്റിയിൽ പോവുമ്പോൾ എംഎം മണിയെ കണ്ടാൽ എന്തായിരിക്കും സ്‌ഥിതി? കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ”- എന്നായിരുന്നു ഏറനാട് എംഎൽഎ പികെ ബഷീറിന്റെ വിവാദ പ്രസ്‌താവന. ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അടക്കമുള്ളവർ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരിഹാസം.
സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച പികെ ബഷീറിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
Most Read: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; മൂന്ന് പ്രതികൾക്കും ജാമ്യം