ന്യൂ ഡെൽഹി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ സംഘപരിവാർ സംഘടനകളും ബിജെപിയും വ്യാപക പ്രചാരണം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടിക ശ്രദ്ധേയമാകുന്നു. മോദി പുറത്തിറക്കിയ ‘ഡിക്ഷണറി ഓഫ് മാർട്ടയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ’ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ഈ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനിയായിരുന്ന ആലിമുസ്‌ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാറിലെ ചക്കിപ്പറമ്പൻ കുടുംബത്തിൽ മൊയ്തീൻ കുട്ടി ഹാജിയുടേയും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മയുടേയും മകനായി 1870 ലാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ അതി ക്രൂരമായ പ്രതികാര നടപടികൾക്ക് അദ്ദേഹം വിധേയനായി. അദ്ദേഹവും കുടുംബവും മക്കയിലേക്ക് നാടുകടത്തപ്പെട്ടു. വൈകാതെ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഖിലാഫത്ത് സമരങ്ങൾക്ക് മലബാറിൽ തുടക്കമിട്ടു. ഏറനാട് നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1922 ജനുവരിയിൽ കല്ലാമൂലയിൽ വച്ച് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് അദ്ദഹത്തെ വെടിവെച്ചു വീഴ് ത്തി’- എന്നിങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലി മുസ്‌ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘വാരിയൻകുന്നൻ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തിൽ വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. സംഘപരിവാർ സംഘടനകളും ബിജെപിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. മലബാർ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഇവരുടെ വാദം. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കുമെതിരെ വ്യാപക സൈബർ ആക്രമണവും നടന്നിരുന്നു.