ന്യൂഡെൽഹി: സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പോസ്‌റ്ററിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയ നടപടിയിൽ വിമർശനം ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിൽ (ഐസിഎച്ച്ആര്‍). വിവാദം അനാവശ്യമാണെന്നും വരും ദിവസങ്ങളിൽ പുറത്തിറക്കുന്ന പോസ്‌റ്ററുകളിൽ നെഹ്‌റുവിനെയും ഉൾപ്പെടുത്തും എന്നുമാണ് ഐസിഎച്ച്ആര്‍ നൽകുന്ന വിശദീകരണം.
‘ആസാദി കാ അമൃത് മഹോൽസവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാംപയിൻ പോസ്‌റ്ററിലാണ് നെഹ്‌റുവിനെ ഉള്‍പ്പെടുത്താതിരുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി പകരം ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആസാദി കാ അമൃത് മഹോൽസവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരു പോസ്‌റ്റർ മാത്രമാണ് ഇത്. ഇനിയും ഒരുപാട് പോസ്‌റ്ററുകൾ പുറത്തിറങ്ങാനുണ്ട്. അതിൽ നെഹ്‌റുവിന്റെ ചിത്രവും ഉൾപ്പെടുത്തും. സ്വാതന്ത്ര്യ സമരത്തിൽ ആരുടെയും പങ്ക് തള്ളിക്കളയാൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.
സ്വാതന്ത്ര്യ സമരകാലത്ത് ആൻഡമാൻ ജയിലിലായിരുന്ന സവര്‍ക്കര്‍ ക്വിറ്റ് ഇന്ത്യാ സമരത്തേയും തള്ളിപ്പറഞ്ഞിട്ടുണ്ട്. അതേസമയം മഹാത്‌മാഗാന്ധി, ബിആര്‍ അംബേദ്‌കർ, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഭഗത് സിങ് എന്നിവര്‍ പോസ്‌റ്ററിലുണ്ട്. നെഹ്‌റുവിനെ ഒഴിവാക്കിയത് ബോധപൂർവമാണെന്ന് പ്രതിപക്ഷ പാർടികൾ ആരോപിച്ചിരുന്നു. വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ മലബാര്‍ സമരനേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കമുള്ള 387 പേരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയില്‍ നിന്ന് വെട്ടി മാറ്റാനുള്ള ഐസിഎച്ച്ആര്‍ തീരുമാനം വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.
Most Read: വിദേശ സേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന ദിനം നാളെ