ന്യൂഡെൽഹി: ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്തുവകകൾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 2018ല്‍ ഫാറൂഖ് അബ്‌ദുല്ല, എന്‍സി എംപി, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
2002-11 കാലഘട്ടത്തിൽ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് ഇവർക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ വച്ച് കഴിഞ്ഞ ഒക്‌ടോബറിൽ ഫാറൂഖ് അബ്‌ദുല്ലയെ രണ്ടു തവണ ചോദ്യം ചെയ്‌തിരുന്നു.
കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താൽക്കാലിക ജപ്‌തി ഉത്തരവ് പുറപ്പെടുവിച്ച ഇഡി സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു. ഫാറൂഖ് അബ്‌ദുല്ലയുടെ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
അതേസമയം ഫാറൂഖ് അബ്‌ദുല്ലക്ക് എതിരായ നടപടിയെ രാഷ്‌ട്രീയ പകപോക്കലാണെന്ന് നാഷണൽ കോൺഫറൻസ് ആരോപിച്ചു. പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷന് ശേഷമാണ് ഇഡിയുടെ നോട്ടീസ് വരുന്നതെന്നും നാഷണൽ കോൺഫറൻസ് വക്‌താവ് പറഞ്ഞു. “ബിജെപിയുടെ ഭിന്നിപ്പിക്കൽ രാഷ്‌ട്രീയത്തെ എതിർക്കുന്നവർ ഇത്തരം പകപോക്കലുകൾ അഭിമുഖീകരിക്കേണ്ടി വരുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ചുകൊണ്ട് ബിജെപി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഫാറൂഖ് അബ്‌ദുല്ലക്ക് ഇഡി അയച്ച നോട്ടീസ് അതിനുളള ഉദാഹരണമാണ്,”- നാഷണൽ കോൺഫറൻസ് പറയുന്നു.
കശ്‌മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കശ്‌മീരിലെ രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷന് രൂപം നൽകിയത്. സ്വത്തുകൾ കണ്ടുകെട്ടിയതിനെതിരെ അദ്ദേഹത്തിന്റെ മകനും പാർട്ടി നേതാവുമായ ഒമർ അബ്‌ദുല്ലയും രംഗത്തെത്തി. ഇഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
Dr Abdullah is in touch with his lawyers & will fight all these baseless charges in the one place that matters – a court of law, where everyone is presumed to be innocent & is entitled to a fair trial unlike in the court of the media or the court of BJP managed social media.
— Omar Abdullah (@OmarAbdullah) December 19, 2020
Also Read: കര്‍ഷകരോട് ഐക്യദാര്‍ഢ്യം; പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ച് ഹനുമാന്‍ ബെനിവാള്‍