തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് മങ്കിപോക്‌സ്(കുരങ്ങുവസൂരി) ബാധയുള്ളതായി സംശയം. യുഎഇയിൽ നിന്നും വന്നയാൾക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. ഇയാൾ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്. 4 ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്‌സ് സ്‌ഥിരീകരിച്ചതോടെ ഇദ്ദേഹത്തെയും ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
നിലവിൽ സാംപിൾ പരിശോധനക്കായി പുണെയിലെ നാഷനൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഇന്ന് വൈകുന്നേരത്തോടെ വരും. അതിന് ശേഷം മാത്രമേ രോഗബാധയുടെ കാര്യത്തിൽ സ്‌ഥിരീകരണം ഉണ്ടാകുകയുള്ളൂ. അതേസമയം ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്‌തമാക്കി.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കിപോക്‌സ്. ശരീരസ്രവങ്ങളിലൂടെ ആണ് രോഗം പടരുക. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കിപോക്‌സിന്റെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ പിന്നാലെ ഇയാളെ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിക്കുകയും ചികിൽസ നൽകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
Read also: കാട്ടാന പേടിയിൽ വിറച്ച് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ