വടകര: കോഴിക്കോട് ജില്ലയിലെ ദേശീയ പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുകള്‍ സൃഷ്‌ടിച്ചിരുന്ന മൂരാട് പാലം പുനര്‍നിര്‍മ്മാണം ഉടൻ ആരംഭിക്കും . പുതിയ പാലത്തിന്റെ നിര്‍മ്മാണ ശിലാസ്‌ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇരുവരും പങ്കെടുക്കുക.
കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിന്റെ ഭാഗമായി 5 റീച്ചുകളുടെ ഉല്‍ഘാടനമാണ് ഒരുമിച്ചു നടക്കുന്നത്.വിവിധ കേന്ദ്ര മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
വെങ്ങളം മുതല്‍ അഴിയൂര്‍ വരെ നീളുന്ന ദേശീയപാത റീച്ചില്‍ നിന്നും വേറിട്ട് മൂരാട് പാലം പണി പ്രത്യേകമായി വേഗത്തില്‍ ആരംഭിക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെ വടകരക്കാര്‍ക്ക് ആശ്വാസമായി.
ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ ഫൈവ് ഇന്‍ഫ്രാ സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. നവംബര്‍ അവസാനത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ഭൂമി ഏറ്റെടുക്കലിനും നിര്‍മ്മാണത്തിനുമായി 210.21 കോടി രൂപയാണ് അടങ്കല്‍. ഇതില്‍ 68.5 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും 128 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ ദേശീയ പാതയിലൂടെ ഉള്ള യാത്ര കൂടുതല്‍ സുഗമമാവും എന്നാണ് കരുതപ്പെടുന്നത്.
More Kozhikode News: ചോമ്പാല ഹാര്‍ബര്‍ തുറന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു