തിരുവനന്തപുരം: കണിയാപുരം ജങ്ഷനിൽ ഏഴ് സ്‌പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രിസംഘം ഡെൽഹിയിലേക്ക്. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിട്ട് കണ്ടു ആവശ്യമുന്നയിക്കാനാണ് മന്ത്രിസംഘം ഡെൽഹിയിലേക്ക് പോകുന്നത്. ഫെബ്രുവരി ഏഴിന് മന്ത്രി ജിആർ അനിലും, എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഡെൽഹിയിലെത്തും.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ദേശീയപാതാ 66ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കണിയാപുരം ജങ്ഷനിൽ നിർദ്ദിഷ്‌ട 45 മീറ്ററിൽ നിർമിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റർ വീതിയിൽ ഇരുവശവും കോൺക്രീറ്റ് മതിലുകൾ ഉയർത്തി അതിന് മുകളിലാണ് പുതിയ പാത നിർമിക്കുന്നത്. ഇതുമൂലം കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കപ്പെടുകയും ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ടു വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി എൻഎച്ച്‌ഐ പ്രോജക്‌ട് ഡയറക്‌ടർക്കും റീജിയണൽ ഓഫീസർക്കും മന്ത്രി ജിആർ അനിൽ നൽകിയിരുന്നു. ഏഴ് സ്‌പാനുകളുള്ള 210 മീറ്റർ എലിവേറ്റഡ് കോറിഡോർ നിർമിക്കുന്നതിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് മന്ത്രി ജിആർ അനിലും എംഎൽഎയും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. തുടർന്നാണ് കേന്ദ്രമന്ത്രിയെ കാണാനുള്ള നിർദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്.
Most Read| മഹാരാജാസ് കോളേജിലെ സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ