അമരാവതി: ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). അമരാവതിക്കും അകോലയ്‌ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ് റെക്കോർഡ്. 2019ൽ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്‌കൽയുടെ റെക്കോർഡാണ് എൻഎച്ച്എഐ പഴങ്കഥയാക്കിയത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിർമിച്ച റോഡ്.
ജൂൺ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിർമാണം 7ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂർത്തിയാക്കി. എൻഎച്ച്എഐയിലെ 800 ജീവനക്കാരും, സ്വതന്ത്ര കൺസൾട്ടന്റുമാരും ഉൾപ്പെടെ ഒരു സ്വകാര്യ കമ്പനിയിലെ 720 തൊഴിലാളികളും അടങ്ങുന്ന സംഘമാണ് ദൗത്യം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.
മുഴുവൻ രാജ്യത്തിനും അഭിമാന നിമിഷം!, അസാധാരണ നേട്ടം കൈവരിക്കാൻ രാപ്പകൽ അധ്വാനിച്ച എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ട്വീറ്റ് ചെയ്‌തു.
അമരാവതി-അകോല സെക്ഷൻ ദേശീയ പാത 53ന്റെ ഭാഗമാണെന്നും പ്രധാനപ്പെട്ട കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയാണെന്നും ഇദ്ദേഹം പറഞ്ഞു. ധാതു സമ്പന്നമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ ഭാഗം കൊൽക്കത്ത, റായ്‌പൂർ, നാഗ്‌പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ രാജ്യത്തിലെ തന്നെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്.
Read Also: ഗ്യാൻവാപി കേസ്; വാരണാസി ജില്ലാ ജഡ്‌ജിക്ക് ഭീഷണിക്കത്ത്