ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. മൂസ്‌വാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്‌തമാക്കി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പോലീസ് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തെന്നാണ് വിവരം. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്നും പോലീസ് വ്യക്‌തമാക്കി. അതേസമയം, എഎപി സർക്കാരിനെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ്. മൂസ്‌വാലയുടേത് രാഷ്‌ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മൻ ആണെന്നും പഞ്ചാബ് പിസിസി അധ്യക്ഷൻ പ്രതികരിച്ചു. അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നൽകിയിരുന്ന രണ്ട് ഗൺമാൻമാരെ കൂടാതെയാണ് മൂസ്‌വാല സഞ്ചരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
ഇന്നലെ മാൻസ ജില്ലയിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് മൂസ്‌വാലക്ക് നേരെ ആക്രമണം ഉണ്ടായത്. മൂസ്‌വാല ഉൾപ്പടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
Most Read: അസം പ്രക്ഷോഭം; പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു