പാലക്കാട്: വാളയാർ കേസിൽ മരിച്ച സഹോദരിമാരുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഇന്ന് ഏകദിന നിരാഹാര സമരമിരിക്കും. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായാണ് വാളയാർ സഹോദരിമാരുടെ അമ്മ ഇന്ന് നിരാഹാര സമരമിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്‌ഥരായിരുന്ന എംജെ സോജൻ, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ സമര രംഗത്തുണ്ടാവുമെന്ന് പെൺകുട്ടികളുടെ അമ്മ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇതോടെയാണ് ഇവർക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തിൽ വീണ്ടും പ്രതിഷേധ രംഗത്തേക്കിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ തുടങ്ങുന്ന ഏകദിന നിരാഹാര സമരം വികെ ശ്രീകണ്‌ഠൻ എംപി ഉൽഘാടനം ചെയ്യും.
വാളയാർ കേസ് നിലവിൽ അന്വേഷിക്കുന്നത് സിബിഐ ആണ്. കേസ് സിബിഐ ഏറ്റെടുത്തെങ്കിലും ഇതുവരെ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ സിബിഐ സംഘത്തിന്റെ അന്വേഷണം തൃപ്‌തികരമാണെന്നും വാളയാർ സഹോദരിമാരുടെ അമ്മ വ്യക്‌തമാക്കി.
Read also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ ജീവനക്കാരന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും