തിരുവനന്തപുരം: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി അനിൽ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങൾ ഉൾപ്പടെ ചർച്ച ചെയ്‌തെന്നാണ് വിവരം.
സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഗൂഢാലോചനയുടെ ഭാഗമാണോ എന്നതടക്കം ചർച്ചയായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഗൂഢാലോചന നടത്തിയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് മുൻനിർത്തി കേസെടുക്കുന്നത് പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനിടെ തനിക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ച് മുൻമന്ത്രി കെടി ജലീൽ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
മുഖ്യമന്ത്രിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്കെതിരെയാണ് പോലീസിന് പരാതി നൽകിയതെന്ന് കെടി ജലീൽ പറഞ്ഞു. സർക്കാരിനെ അസ്‌ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും മുൻപ് നടത്തിയ പ്രസ്‌താവനകൾ മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്‌ന ചെയ്‌തിരിക്കുന്നതെന്നും ജലീൽ പറയുന്നു.
മൂന്ന് കേന്ദ്ര ഏജൻസികൾ മുൻപ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി ഏത് ഏജൻസി അന്വേഷിച്ചാലും ഒരിഞ്ച് പോലും മുന്നോട്ട് പോകാനാകില്ല. കേന്ദ്ര സർക്കാരിനെതിരെ ലോകവ്യാപകമായി വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരത്തിലൊരു ആരോപണം ഉയർന്നിരിക്കുന്നതെന്നും ജലീൽ ചൂണ്ടിക്കാട്ടി.
Most Read: പബ്‌ജി കളിക്കുന്നത് തടഞ്ഞ അമ്മയെ മകൻ വെടിവെച്ചു കൊന്നു