തിരുവനന്തപുരം: സംസ്‌ഥാനത്ത് സഞ്ചരിക്കുന്ന റേഷൻ കടകൾ നടപ്പാക്കാൻ ഒരുങ്ങി സംസ്‌ഥാന സർക്കാർ. ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാലൻ ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും, ഇതിന് പുറമേ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് 12,903 കോടി രൂപയും ബജറ്റ് വകയിരുത്തിയതായും അദ്ദേഹം വ്യക്‌തമാക്കി.
സഞ്ചരിക്കുന്ന റേഷൻ കടകൾ നടപ്പാക്കുന്നതോടെ ഗ്രാമീണ മേഖലക്ക് അത് വലിയ ആശ്വാസമായിരിക്കും. റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാകുന്ന രീതിയിലാണ് സഞ്ചരിക്കുന്ന റേഷൻ കടകൾ ആസൂത്രണം ചെയ്യുന്നത്.
അതേസമയം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഭാഗമായി മണ്‍റോ തുരുത്തില്‍ മാതൃക വീടു നിര്‍മാണത്തിനായി 2 കോടി രൂപയും കുട്ടനാട് മേഖലയില്‍ പ്രത്യേക വീടു നിര്‍മാണത്തിനായി 2 കോടി രൂപയും, കാലാവസ്‌ഥാ വ്യതിയാന പഠന പദ്ധതിക്ക് 5 കോടി റൂപയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. കൂടാതെ മൽസ്യബന്ധന മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 240.6 കോടി രൂപ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37 കോടി രൂപ അധികമാണ് ഇത്തവണ മൽസ്യബന്ധന മേഖലയ്‌ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം തന്നെ തീരദേശ സംരക്ഷണത്തിന് 100 കോടിയും അനുവദിച്ചിട്ടുണ്ട്.
Read also: സ്‌ത്രീകൾക്കും ട്രാൻസ് ജെൻഡേഴ്‌സിനും സാമൂഹ്യനീതി ഉറപ്പാക്കും; 14 പദ്ധതികൾ പ്രഖ്യാപിച്ചു