ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. ഇന്ന് രാവിലെ 7.25നാണ് ഷട്ടറുകൾ തുറന്നത്. ആദ്യം ഏഴു മണിക്കാണ് നിശ്‌ചയിച്ചിരുന്നത് എങ്കിലും സാങ്കേതിക തടസം മൂലം വൈകുകയായിരുന്നു.
അണക്കെട്ടിന്റെ 3, 4 എന്നീ ഷട്ടറുകളാണ് തുറന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. 0.35 മീറ്റര്‍ ആണ് ഉയര്‍ത്തുന്നത്.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് 138 അടി കവിഞ്ഞിരുന്നു. വെള്ളിയാഴ്‌ച രാവിലെ 6 മണിക്ക് 138.70 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.
അതിനിടെ, മഴ ശക്‌തമായാല്‍ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്‌ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി.
അതേസമയം 534 ഘനയടി ജലമാണ് മുല്ലപെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്നാട് അറിയിച്ചു. രണ്ടു ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
സ്‌പില്‍വേയിലൂടെ തുറന്നുവിടുന്ന വെള്ളം 20 മിനിറ്റിനുള്ളില്‍ പെരിയാറിലൂടെ വള്ളക്കടവില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞുമല, വണ്ടിപ്പെരിയാര്‍, മ്‌ളാമല, ചപ്പാത്ത്, ആലടി, ഉപ്പുതറ വഴി ഇടുക്കി ജലസംഭരണിയില്‍ ചേരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് ശേഷം ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേരളത്തിലെ മന്ത്രിമാര്‍ അറിയിച്ചു. പെരിയാര്‍ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
Most Read: കനത്ത മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്