തിരുവനന്തപുരം: തിരുവോണ നാളിൽ വെഞ്ഞാറമൂടുണ്ടായ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന വാദം പാടേ തള്ളി കോൺഗ്രസ് നേതൃത്വം. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് നടന്നതെന്നും കോൺഗ്രസ് പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്, രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിഷ് പക്ഷവും
സമഗ്രവുമായ അന്വേഷണം നടക്കണം. മുഖ്യമന്ത്രിയുടെ താൽപര്യങ്ങൾക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം കോൺഗ്രസിന് സ്വീകാര്യമല്ല. കൊലപാതകത്തെ പാർട്ടി ശക്തമായി അപലപിക്കുന്നു. സിപിഎമ്മിന്റെ ശൈലിയാണ് ആക്രമരാഷ്ട്രീയമെന്നും മുല്ലപ്പള്ളി ആരോപിച്ചു. തലസ്ഥാനത്തും കണ്ണൂർ മോഡൽ അവതരിപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രമം. രക്തസാക്ഷികളുടെ പേരിൽ പണപ്പിരിവ് നടത്താനാണ് സിപിഎമ്മിന് താൽപര്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.
എന്നാൽ കേസിൽ ഇതുവരെ അറസ്റ്റിലായവരിൽ ഏറെയും യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, കോൺഗ്രസ് പ്രവർത്തകരാണ്. രാഷ്ട്രീയകൊലപാതകം തന്നെയാണ് എന്ന നിഗമനത്തിലാണ് പോലീസും. പ്രതികൾക്ക് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരോട് കടുത്ത രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.