ന്യൂഡെല്‍ഹി : കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിട്ട ജലമല്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2018,19 വര്‍ഷങ്ങളിലെ പ്രളയത്തിനുള്ള കാരണം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തുറന്നുവിട്ട ജലമല്ലെന്നും അതിലധികം ജലം കേരളത്തിലെ മറ്റു അണക്കെട്ടുകളില്‍ നിന്ന് പെരിയാറില്‍ എത്തിയിട്ടുണ്ടെന്നും തമിഴ്‌നാട് പറയുന്നു.
കേരളത്തില്‍ മണ്‍സൂണ്‍ ശക്തമായ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് റസല്‍ ജോയി നല്‍കിയ ഹര്‍ജിയിലാണ് തമിഴ്‌നാടിന്റെ സത്യവാങ്മൂലം. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് 21 വരെയുള്ള കാലയളവില്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ചെറു ഭൂചലനങ്ങള്‍ ഉണ്ടായതായി തമിഴ്‌നാട് സ്ഥിരീകരിച്ചു.
2018 പ്രളയം ഉണ്ടായപ്പോള്‍ സാധാരണ അളവായ 6.65 ഘന അടി ജലം മാത്രമേ പെരിയാറിലേക്ക് ഒഴുകിയിട്ടുള്ളുവെന്നും കഴിഞ്ഞ വര്‍ഷം അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 131.1 അടി മാത്രമായിരുന്നുവെന്നും തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ അണക്കെട്ടിന്റെ പരിസരത്തുണ്ടായ ഭൂചലനങ്ങള്‍ ശക്തി കുറഞ്ഞതാണെന്നും അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്നതല്ലെന്നും തമിഴ്‌നാട് പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 0.08നും 2.8നും ഇടയിലാണ് ഇവയുടെ തീവ്രത രേഖപ്പെടുത്തിയത്. അതിനാല്‍ ഇവ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്നതല്ലെന്നാണ് തമിഴ്‌നാടിന്റെ വാദം.