നവിമുംബൈ: സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടക്ക് സാക്ഷ്യം വഹിച്ച് നവിമുംബൈയിലെ നവഷേവ തുറമുഖം. അന്താരാഷ്ട്ര വിപണിയിൽ 1000 കോടി രൂപയോളം വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിനാണ് മുംബൈ കസ്റ്റംസും റെവന്യു ഇന്റലിജൻസ് വിഭാഗവും ചേർന്ന് പിടികൂടിയത്. പോർട്ടിലെ കാർഗോ കണ്ടെയ്നറിലാണ് രണ്ട് കസ്റ്റംസ് ക്ലിയറിങ് ഏജന്റുമാരുടെ പേരിൽ പാർസൽ എത്തിയത്.
ആയുർവേദ മരുന്ന് എന്ന വ്യാജേന പുറത്തെത്തിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനായി പ്ലാസ്റ്റിക് പൈപ്പുകൾക്കുള്ളിൽ നിറച്ച് അതിന്റെ പുറം ഭാഗത്ത് മരപ്പൊടി വിതറിയ നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ മീനാനാഥ് ബൊഡാക്കോ, കൊണ്ടിബാവു പാണ്ടുരംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരിലായിരുന്നു ഇറക്കുമതി. ഇറാൻ വഴിയാണ് കപ്പൽ വന്നതെന്നാണ് സൂചനകൾ. മുന്തിയ ഇനം ഹെറോയിൻ ആണ് പിടികൂടിയതെന്നും കിലോഗ്രാമിന് 5 കോടിയോളമാണ് അന്താരാഷ്ട്ര വിപണിയിൽ ഇതിന്റെ വിലയെന്നും റിപ്പോർട്ടുകളുണ്ട്.