തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ അസിസ്‌റ്റന്റ് പ്രിസൺ ഓഫിസർ അമലിനെ സസ്‌പെൻഡ് ചെയ്‌തു. വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിടുകയും ചെയ്‌തു.
ഇന്ന് രാവിലെയാണ് കൊലക്കേസ് പ്രതിയായ തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈൻ ജയിൽ ചാടിയത്. ജയിൽ വളപ്പിലെ അലക്ക് പുരയിൽ ജോലിക്ക് പോയ തടവുകാർക്കൊപ്പം ജാഹിർ ഹുസൈനും ഉണ്ടായിരുന്നു. ജയിലിന്റെ പിറകുവശത്ത് സ്‌ഥിതി ചെയ്യുന്ന അലക്കുപുരക്ക് ചുറ്റുമതിലില്ലാത്തതാണ് ജാഹിർ ഹുസൈന് രക്ഷപ്പെടാൻ സഹായകമായത്.
അലക്കുപുരക്ക് സമീപത്തുകൂടി റോഡിലേക്ക് ഇറങ്ങിയ ഇയാള്‍, വസ്‌ത്രം മാറി, ജങ്ഷനിലുള്ള കടയിൽ നിന്ന് സിഗരറ്റ് വാങ്ങിയ ശേഷം ഓട്ടോ പിടിച്ച് തമ്പാനൂർ ഭാഗത്തേക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്ന് ജാഹിർ കളിയിക്കാവിളയിലേക്കുള്ള ബസിൽ കയറിയതായാണ് നിഗമനം.
2004ൽ ഫോർട്ട് പോലീസ് രജിസ്‌റ്റർ ചെയ്‌ത കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ജാഹിർ ഹുസൈൻ. 2017ല്‍ സെൻട്രൽ ജയിലിലെത്തിയ ഇയാള്‍, കഴിഞ്ഞ രണ്ടു വർഷമായി അലക്കുപുരയിൽ ജോലി ചെയ്‌തുവരികയാണെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഇയാൾക്കായി ജയിൽ വകുപ്പും പോലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Most Read: റാബിയ സെയ്‌ഫി കൊലപാതകം; പ്രതിയെ ‘സൃഷ്‌ടിച്ചതെന്ന്’ കുടുംബം