തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടി രണ്ട് ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്. പ്രതിക്കായി തിരച്ചിൽ തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതി സ്വന്തം സ്വദേശമായ തമിഴ്‌നാട്ടിലെ തൂത്തുകുടിയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം.
സംഭവത്തിൽ അസിസ്‌റ്റന്റ് പ്രിസൺ ഓഫിസർ അമലിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വകുപ്പുതല അന്വേഷണത്തിനും ജയിൽ മേധാവി ഉത്തരവിട്ടിട്ടുണ്ട്. സെപ്റ്റംബർ ഏഴിന് രാവിലെയാണ് കൊലക്കേസ് പ്രതിയായ തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈൻ ജയിൽ ചാടിയത്. ജയിൽ വളപ്പിലെ അലക്ക് പുരയിൽ ജോലിക്ക് പോയ തടവുകാർക്കൊപ്പം ജാഹിർ ഹുസൈനും ഉണ്ടായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്‌ഥനും സഹതടവുകാരനും പ്രഭാത ഭക്ഷണം എടുക്കാന്‍ പോയ സമയത്തായിരുന്നു ജാഹിര്‍ അലക്കുകേന്ദ്രത്തില്‍ നിന്ന് പുറത്ത്ചാടി ഓട്ടോയില്‍ കയറി രക്ഷപ്പട്ടത്. സംഭവത്തെ തുടര്‍ന്ന് ജയില്‍ വളപ്പിലെ തുണിയലക്ക് യൂണിറ്റ് താല്‍കാലികമായി അടച്ചു. ജയിലിന്റെ പിറകുവശത്ത് സ്‌ഥിതി ചെയ്യുന്ന അലക്കുപുരക്ക് ചുറ്റുമതിലില്ലാത്തതാണ് ജാഹിർ ഹുസൈന് രക്ഷപ്പെടാൻ സഹായകമായത്.
2004ൽ ഫോർട്ട് പോലീസ് രജിസ്‌റ്റർ ചെയ്‌ത കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ജാഹിർ ഹുസൈൻ. 2017ല്‍ സെൻട്രൽ ജയിലിലെത്തിയ ഇയാള്‍, കഴിഞ്ഞ രണ്ടു വർഷമായി അലക്കുപുരയിൽ ജോലി ചെയ്‌തുവരികയാണെന്ന് ജയിൽ അധികൃതർ പറഞ്ഞു.
Most Read: ചന്ദ്രിക കേസ്; ഇഡിക്ക് കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് ജലീൽ