തിരുവനന്തപുരം: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് 7 സുപ്രധാന തെളിവുകളാണ് ഇഡിക്ക് കൈമാറുന്നതെന്ന് വ്യക്‌തമാക്കി കെടി ജലീൽ. ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിന് സ്‌ഥലം വാങ്ങിയത് ഉൾപ്പടെയുള്ള രേഖകൾ കൈമാറുമെന്നാണ് ജലീൽ വ്യക്‌തമാക്കുന്നത്. 2011ൽ നടന്ന രജിസ്ട്രേഷന്റെ പണമിടപാട് നടന്നത് 2016ലാണെന്നും, ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറാൻ ഇന്ന് വൈകുന്നേരം 4 മണിക്ക് കെടി ജലീൽ ഇഡിക്ക് മുന്നിൽ ഹാജരാകും. ഇഡി ആവശ്യപ്പെട്ടത് പ്രകാരമാണ് തെളിവുകൾ കൈമാറുന്നത്. കേസുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങളും, അതിൽ നൽകാൻ കഴിയുന്ന രേഖകളും സംഘടിപ്പിച്ച് നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടതായി കെടി ജലീൽ പറഞ്ഞു. കൂടാതെ ഹാജരാകാനുള്ള തീയതി അവർ തന്നെയാണ് നൽകിയതെന്നും ജലീൽ വ്യക്‌തമാക്കി.
എന്നാൽ ജലീലിന്റെ ഇഡി അനുകൂല നിലപാടിൽ സിപിഎമ്മിന് കടുത്ത അതൃപ്‌തിയാണുള്ളത്. കേന്ദ്ര ഏജൻസികൾക്ക് എതിരെ പാർട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്റെ നീക്കങ്ങൾ ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ ജലീലിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. എന്നാൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്നും, അദ്ദേഹം അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്നുമാണ് ജലീലിന്റെ വാദം.
Read also: ത്രിപുരയിൽ മാദ്ധ്യമ സ്‌ഥാപനത്തിന് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്