ചണ്ഡീഗഡ്: മുന്‍ മാനേജറായ രഞ്‌ജീത്ത് സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്. കൃഷ്‌ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്‌ദിൽ എന്നിവര്‍ക്കാണ് റഹീമിനൊപ്പം ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
തടവ് ശിക്ഷക്കൊപ്പം ഗുർമീതിന് 31 ലക്ഷം രൂപ പിഴയും മറ്റ് പ്രതികൾക്ക് 50,000 രൂപ വീതവും പിഴ വിധിച്ചു. പാഞ്ച്കുല പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. വിചാരണക്കിടെ കേസിലെ ആറാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു.
2002ലാണ് റാം റഹീമിന്റെ മാനേജറായിരുന്ന രഞ്‌ജീത്ത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗുര്‍മീത് സ്‌ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെ കുറിച്ച് നേരത്തെ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ രഞ്‌ജീത്ത് ആണെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്.
തന്റെ ഭക്‌തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ്. മാദ്ധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്.
Most Read: ജനരോഷം ശക്‌തം; ഇന്ധന വിലയിൽ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്