റാഞ്ചി: ധൻബാദിലെ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസിൽ ജാർഖണ്ഡ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തു. ഇതിനായി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ സിബിഐക്ക് കേസ് ഏറ്റെടുക്കാവുന്നതാണ്. ഇന്നലെ ജഡ്‌ജിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
പ്രഭാത സവാരിക്കിടെയാണ് അഡീഷണല്‍ ജില്ലാ ജഡ്‌ജിയായിരുന്ന ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് സംഭവം. മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ച് ഇദ്ദേഹത്തെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ലഖാൻ വർമയെയും സഹായി രാഹുൽ വർമയെയും ജാർഖണ്ഡ് പോലീസ് വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹേമന്ത് സോറൻ കൊല്ലപ്പെട്ട ജഡ്‌ജിന്റെ ബന്ധുക്കളെ സന്ദർശിച്ചിരുന്നു. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് സർക്കാരിന് മേൽ ശക്‌തമായ സമ്മർദ്ദം നിലവിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ നടപടി.
Read Also: പഞ്ചാബിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും